2013, ജൂൺ 30, ഞായറാഴ്‌ച

ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങൾ




                      
                               ബന്ധങ്ങൾ വളരെയേറെയുണ്ട്  നമ്മുടെയൊക്കെ ഇടയിൽ കുടുംബ ബന്ധം, വ്യക്തിബന്ധം, സുഹൃദ്ബന്ധം, സ്നേഹബന്ധം, സഹോദരബന്ധം എന്നിങ്ങനെ ഒരുപാട് ഒരുപാട്.

                                ബന്ധങ്ങളില്ലാത്ത ജീവിതത്തിന് മനുഷ്യായുസ്സിൽ എന്താണു പ്രസക്തിയുള്ളത് പക്ഷെ    അത് ബന്ധനങ്ങൾ ആയാലോ ? തീർച്ചയായും അത് വ്യക്തി  ജീവിതത്തിന്റെയും സമൂഹ  ജീവിതത്തിന്റെയും ഒരു പരിധി വരെയെങ്കിലും മാറ്റുകുറക്കും.

                                 പരസ്പ്പര വിശ്വാസത്തിലധിഷ്ടിതമാണ്  എന്നും മനുഷ്യന്റെ സാമൂഹിക സാമ്പത്തിക മാനസിക ഘടനകൾ .അതിൽ വ്യക്തിപരം,വിശാല താൽപ്പര്യം,സങ്കുചിത താൽപ്പര്യം എന്നും അതിൽ തന്നെ അവസരത്തിനൊത്തും വ്യക്തികൾക്കൊത്തും ചുറ്റുപാടുകൾക്കൊത്തും അനേകമനേകം വേർത്തിരുവുകൾ സ്വയം വന്നുചേരുന്നു. 

                    നിത്യ ജീവിതത്തിൽ ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ബന്ധപ്പെടുത്തി പോകൽ  മിക്കവാറും ഏറെ ആയസകരമാണ്.ഊഷ്മളമായ ബന്ധങ്ങൾ പലപ്പോഴും നിലനിർത്തിപ്പോരുന്നത് കടമകൾ, കടപ്പാടുകൾ, സ്നേഹാദരങ്ങൾ,പങ്കിടൽ, പങ്കെടുക്കൽ, കണ്ടെത്തൽ,കണ്ടെടുക്കൽ എന്നിവിടങ്ങളിലൂടെയുള്ളതും അദൃശ്യവുമായ  മാനസിക വൈകാരിക  ബന്ധത്തിന്റെ നൂൽപ്പാലത്തിലൂടെയാണ്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആത്മാർത്ഥമായി നാം  കടന്നു പോകുന്ന സാഹചര്യങ്ങള്ളിൽ ആരും തെറ്റിദ്ധരിക്കപ്പെടാതിരിക്കലാണ്  അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കലാണ്. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള ഗഹനമായ ചിന്തകൾക്കു ശേഷമുള്ള വൃത്തിയായ പ്രവൃത്തിയാണ്‌.

                    നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള പ്രവൃത്തിയായിരിക്കും ഏറെ ഉചിതം. കാരണം അത് പൂർണ്ണമായും നമ്മുടെ കൃത്യമായ നിയന്ത്രണത്തിലധിഷ്ടിതമായിരിക്കും ഏറെ വിശ്വസനീയവും. പ്രതിസന്ധികളേറെ നേരിടുന്ന ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുകൊണ്ടു മാത്രം കഴിയും. ഇതിനപ്പുറത്തേക്കുള്ള പരിധി ആത്മവിശ്വാസത്തിന്റെ മാത്രം പിൻബലം കൊണ്ട് മുൻപ് സൂചിപ്പിച്ച പരിമിതിയുടെ വിസ്തൃതി ഏറെ വർദ്ധിപ്പിക്കാവുന്നതാണ് എന്നിരുന്നാലും അതിന്റെ വ്യക്തത ഊതി വീർപ്പിച്ച ബലൂണ്‍ പോലെ ഏതു  നിമിഷവും തകർന്നടിയാവുന്നതാണ് പൊട്ടിച്ചിതറാവുന്നതാണ്.

                   അതുമൂലം ബന്ധങ്ങൾക്കു നൽകിയ വാഗ്ദാനം വൃഥാവിലാവുകയും നമുക്കേറെ മാനസ്സിക ക്ലേശമുണ്ടാകുകയും ഓർക്കാപ്പുറത്ത് അത് ചിലപ്പോൾ സാമ്പത്തിക ഭാരവുമായിത്തീരാം. അതിനേക്കാളുപരിയായി വാക്കു പാലിക്കാൻ കഴിയാതിരിക്കുന്നത്  ബന്ധങ്ങൾക്ക് നടുവിൽ ചെറിയ തോതിലെങ്കിലും വിള്ളൽ വീഴ്ത്താൻ ഇടവരുത്തുകയും ചെയ്യുന്നു.മിക്ക സന്ദർഭങ്ങളിലും നമ്മുടെ ആത്മാർത്ഥത മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണമെന്നുമില്ല.ഏറ്റെടുത്തത്  ലക്ഷ്യ പ്രാപ്തി എത്താത്തതിനുള്ള കാര്യകാരണ സഹിതം എല്ലാവർക്കും വിശദീകരിച്ചുകൊടുക്കൽ എപ്പോഴും സാദ്ധ്യമായി എന്നും വരില്ല.മറുവശത്തേക്ക് നോക്കുമ്പോൾ ബന്ധങ്ങളെ മാത്രം അന്ധമായി വിശ്വസിച്ചിരുന്നത്  മറ്റുള്ളവരുടെ കഴിവുകേടിന്റെ മാത്രം ഫലം അതു  മൂലം അവർക്കുണ്ടായത് സമയനഷ്ടവും മാനഹാനിയും മാത്രമായിരിക്കും. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല നാം തന്നെയാകും പലപ്പോഴും അവർക്ക് വാഗ്ദാനം  നൽകിയത് .

                    ബന്ധങ്ങൾ ബന്ധങ്ങളായി തന്നെ കൊണ്ടുപോകാൻ ഒരു ചെറിയ അകലം പാലിക്കുന്നത്  എപ്പോഴും വളരെ നല്ലതായിരിക്കും. ആ "അകലം" പലപ്പോഴും അന്യന്റെ  മുതൽ ആഗ്രഹിക്കുന്നവർക്കും ആഗ്രഹിക്കാൻ പോകുന്നവർക്കും മുന്നിൽ ഒരു പോലെ ചോദ്യചിഹ്നമായി എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും .

                                                                        ഈ  അകലം നികത്താനാവാത്ത കിടങ്ങുകളാക്കി ഒരിക്കലും  അവഷിപ്പിക്കുകയുമരുത്  ഇതു പ്രത്യക്ഷത്തിലുള്ള ദുരാഗ്രഹങ്ങളേയും യോഗ്യമല്ലാത്ത പ്രവൃത്തികളേയും തടയിടുക എന്ന ഒരു ചെറിയ ലക്ഷ്യം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പക്ഷെ ലക്ഷ്യം ചെറുതാണെങ്കിലും അതിന്റെ ഫലം വളരെ വലുതാണ് . അതുകൊണ്ടുതന്നെ ഈ അകലത്തിനപ്പുറത്തുനിന്നുള്ളസഹായവാഗ്ദാനങ്ങൾ,പ്രത്യുപകാരങ്ങൾ,ആശ്രയങ്ങൾ,അംഗീകാരം, പ്രതിഷേധം എല്ലാം ഒരു വിശാല കാഴ്ചപ്പാടോടെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഉള്ള ആർജ്ജവവും തന്റേടവും രണ്ടു കൂട്ടർക്കും തുല്യമായി വന്നുചേരുന്നു. അതുമൂലം ഉന്നത നിലവാരമുള്ള ബന്ധങ്ങൾ സ്വയം ഉരുത്തിരിഞ്ഞ്‌ മുറു മുറുപ്പില്ലാത്ത വിധം ശക്തമായിത്തീരുന്നു.സഹായ വാഗ്ദാനങ്ങളും സഹായം ഏറ്റു വാങ്ങുന്നതും അങ്ങേയറ്റം അഭിമാനത്തോടെയാവും ബഹുമാനത്തോടെയാവും.

അങ്ങനെ ഓരോ വ്യക്തിയും സ്വാർത്ഥ താൽപ്പര്യങ്ങളില്ലാതെ ആത്മാർത്ഥമായി കാണുകയും അത്  ബന്ധങ്ങൾക്ക് കരുത്തേകുകയും ചെയ്യുന്നു .

                                      കാലക്രമേണ അത് ഒരു  നല്ല സമൂഹമായിത്തീരുകയും തുടർന്നു മറ്റു സമൂഹങ്ങൾക്ക് വഴികാട്ടിയാവുകയും അത് മൂലം ലക്ഷ്യ പ്രാപ്ത്തിയും ഉത്തരവാദിത്വവും വിജയപ്രതീക്ഷയുമുള്ള ഒരു പുതിയ തലമുറ ഉയർത്തെഴുനേൽക്കുകയും ചെയ്യും. 


2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ദൂരം


എന്തു ദൂരം അങ്ങകലേക്കിനി
എത്ര കാതം
എത്ര കാലം അങ്ങകലേക്കിനി
ഏതു ലക്ഷ്യം

നിലാവും കിനാവും പോയ്‌ -
പ്പോയ വസന്തവും
നിറം പോയ ജീവിത യാത്രയിൽ
പിടയുന്ന സ്വപ്നവും
അലയുന്ന മനസ്സുമായ്  ഓരോ  രാവും
ഓരോ  പകലും
മങ്ങുന്നു മായുന്നു എന്നിൽ നിന്നും

എന്തു ദൂരം അങ്ങകലേക്കിനി
എത്ര കാതം
എത്ര കാലം അങ്ങകലേക്കിനി
ഏതു ലക്ഷ്യം

ഈ വഴിത്താരയിൽ കല്ലുകൾ
മുള്ളുകളെത്ര
തടസ്സങ്ങളെത്ര ലക്ഷ്യമില്ലാതുള്ള
യാത്രയിൽ ഉടനീളം
ഇനിയെത്ര നേട്ടങ്ങൾ കോട്ടങ്ങൾ
പലതായി തേടി വരുന്ന നേരം എല്ലാം
മറയുന്നതറിയുന്നു  എന്നിൽ നിന്നും... 

എന്തു ദൂരം അങ്ങകലേക്കിനി
എത്ര കാതം
എത്ര കാലം അങ്ങകലേക്കിനി
ഏതു ലക്ഷ്യം

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

പ്രണയകാലം



പ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ

ഈ യൗവ്വനത്തിൽ നിറച്ചോരീ
കുളിരിൽ നീന്തി തുടിക്കുന്നു അകലെ
കാണാക്കയങ്ങളിൽ അറിയാതെന്നോ
നിറഞ്ഞു തൂവുന്നു മിഴികൾ പാതിയടയുന്നോ
നീലത്താമര നീർത്തുള്ളികൾപ്പോൽ
ഓമനിക്കുന്നു നിന്നെ ഓർത്തു പാടുന്നു

പ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ

ഈ പുലർക്കാവിൽ വിടർന്നോരീറൻ
സ്വപ്ന പളുങ്കായെൻ ഉള്ളിൽ
ഓർമ്മകളെന്നുമെൻ നിറയുന്ന മനസ്സിലെ
ഗദ്ഗദ പൂക്കളായ് മാറിടുമ്പോൾ  താനെ
ഏതോരിരുളിൽ ഏകാന്തതയിൽപതുങ്ങി
നിൽക്കുന്നു മൗനമായ് വിതുമ്പി നിൽക്കുന്നു 

പ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ..


ഋതുഗീതം



അനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

ഋതുഭംഗി തുളുമ്പുന്ന മഴമേഘമോ നീ..
ഋതുഗീതം ഒഴുകുന്ന പൊൻ വീണയോ 
മണിമുത്തു പൊഴിയുന്ന മൊഴിയഴകിൽ
ചുംബനം കൊതിക്കുന്ന അധരങ്ങളൊ
നുണക്കുഴി കവിളിന്റെ നൈർമല്ല്യമായ് ..
കനവുകൾ ഉതിരുന്ന പൂന്തെന്നലിൽ
കാറ്റത്തുലയുന്ന കാർകൂന്തലും..  

അനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

നിനവുകൾ പൂക്കുന്ന രാഗങ്ങളിൽ നീ..
മഴമുകിൽ മേട്ടിലെ സംഗീതമോ
കുളിരോലമലിയുന്ന മൗനങ്ങളിൽ
രാഗാർദ്രമാകുന്ന മോഹങ്ങളോ
തീരാത്ത മോഹത്തിൻ സ്വപ്നങ്ങളിൽ..
നോവുന്ന നൊമ്പര പുഷ്പങ്ങളായ്
സാന്ത്വനമേകുന്ന സാമീപ്യമായ് 

അനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

ഇനിയെന്നും സ്വന്തമാം പ്രിയതമയെ
നിനക്കായ് കരുതുന്ന ഓർമ്മകളിൽ
നിറയുന്നു രാജികൾ  നാമ്പുകളായ്  നീയെൻ
മനസ്സിൽ കൊളുത്തിയ  ദീപങ്ങളിൽ.... 

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ധ്യാനം ഒരനുഭവം




                                                    മനുഷ്യൻ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായതും പരിപാവനവും പരമ പ്രധാനവുമായ ഏക കലയാണ്‌ ധ്യാനം അല്ലെങ്കിൽ ഇതിനെ മഹത്തായ ഒരു ജീവനമാർഗ്ഗം എന്നു   വേണമെങ്കിലും പറയാം. സചേതനവും അചേത നവുമായ ഓരോ വസ്തുവിലും നിരന്തരം വ്യസ്ത്യസ്ഥ അളവിൽ  നിറഞ്ഞൊഴുകുന്നതും  ഒഴുകി നിറയുന്നതുമായ ജീവോർജ്ജത്തെ ഏകീകരിക്കാനോ  അല്ലെങ്കിൽ ഉത്തേജിപ്പിക്കുവാനൊ  ഉള്ള ഏക മാർഗ്ഗമാണ്  നിരന്തര ധ്യാനം.

                               പ്രപഞ്ചത്തിലെ ഓരോ കണികകളിലും അദൃശ്യമായി അടങ്ങിയിരിക്കുന്ന മഹത്തായ പ്രാപഞ്ചിക ശക്തി എന്നത്  അനന്തവും അജ്ഞാതവും വാക്കുകൾ,ചിന്തകൾ, പ്രവർത്തികൾ ഇവക്കെല്ലാം ഏറെ ഉപരിയായി ഓരോ ജീവജാലങ്ങളെയും ദിനംപ്രതി പ്രതിനിമിഷം മുന്നോട്ടുനയിക്കുന്ന ആ പ്രേരക ശക്തിയെ കൂടുതൽ കൂടുതൽ തന്നിലേക്കടുപ്പിക്കാനും  മറ്റൊരു രീതിയിൽ  പറഞ്ഞാൽ ആ ദിവ്യമായ  പ്രപഞ്ച ശക്തിയെ മാത്രം ലക്ഷ്യം വെച്ചു അതിലേക്കാകർഷിച്ചു  ചെന്ന് അതിൽ  പൂർണമായി വിലയം പ്രാപിക്കാനുമുള്ള മാർഗ്ഗം.

                                                  ജീവോർജ്ജം പരിധിയില്ലാതെ നിരന്തരം പ്രസരിപ്പിക്കുവാനും ഏറ്റുവാങ്ങുന്നതിനും ശരീരത്തെ പതിന്മടങ്ങ്‌ സജ്ജമാക്കുന്നതിലുപരിയായി അതീന്ദ്രിയമായ അനവധി നിരവധി  ഭാവഭേദാനുഭവങ്ങളും കൂടാതെ നിത്യതയിൽ നിന്നും പ്രാണന്റെ മഹത്തായ ഏകീകരണവും ശാശ്വത ശാന്തിയും ധ്യാനത്തിലൂടെ മാത്രം സാദ്ധ്യമാക്കുന്നു .

                                               ധ്യാനിക്കുമ്പോൾ ഭൗതികമായ എല്ലാ ചുറ്റുപാടുകളും സാഹചര്യങ്ങളും പാടെ വിസ്മരിച്ച് ഞാൻ എന്റെ എന്നൊക്കെയുള്ള സങ്കുചിതമായ കാഴ്ച്ചപാടുകൾക്കതീതമായി  ആത്മാവും പരമാത്മാവും തമ്മിലുള്ള ഒത്തു ചേരലിന്  കളമൊരുക്കുകയും തന്മൂലം അതിൽ നിന്നും അനന്തമായ ഊർജ്ജം ഉൾക്കൊള്ളുന്നതിന്റെയും വാക്കുകൾ,സ്വപ്നങ്ങൾ, ചിന്തകൾ എന്തിനേറെ പഞ്ചേന്ദ്രിയങ്ങൾക്ക് വിവക്ഷിക്കാൻ പോലും കഴിയാത്ത ഒരു പ്രത്യേക ലോകത്ത്  സ്വപ്നാടനം പോലെ നിരന്തരം എത്തിച്ചേരുകയും പിന്നീട് അതിൽ സമുദ്രത്തിലേക്ക് ഒരോ  തുള്ളി ജലം പതിക്കുമ്പോഴും  നിസ്സാരമായ ഓരോ  തുള്ളി ജലവും  അടുത്ത നിമിഷത്തിൽ ആ മഹാ സമുദ്രത്തിന്റെ ഭാഗമകുന്നതു പോലെ  ജീവാത്മാവ്  ഉന്നത ഊർജ്ജം പേറുന്ന പരമാത്മാവുമായി നിരന്തര ധ്യാനത്താൽ കൂടുതൽ കൂടുതൽ ലയിച്ച്കൊണ്ടെയിരിക്കുന്നു ...

                              ഭൗതികമായ ജീവിത സാഹചര്യങ്ങളിൽ നിന്നും നമുക്ക്  കിട്ടുന്ന ഏതു ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും ആഘോഷത്തിൻറെയും വർണ്ണ പകിട്ടുകൾക്കുമെ ത്രയോ ഉയരത്തിലും  ഉന്നതിയിലുമുള്ളതും നമുക്കാർക്കും ഒരിക്കലും  സങ്കൽപ്പിക്കാൻ പോലുമാ കാത്ത ആ ദിവ്യമായതും മനോഹരമായതുമായ ശാന്തിയിൽ നിറഞ്ഞ ആനന്ദത്തിന്റെ നിർവൃതിയിൽ ആറാടിയവരെത്രേ  യഥാർത്ഥ യോഗികൾ . അതു കൊണ്ടാവാം എല്ലാം ത്യജിച്ച് ധ്യാനത്തിന്റെ മാത്രമായ പവിത്ര  മാർഗ്ഗം  സസ്സന്തോഷത്തോടെ  മാത്രം സ്വീകരിച്ച് അവരുടെ മാത്രമായ ലോകത്ത്  അഭിരമിക്കുന്നത്  എന്നുമാണ്  പഴമക്കാരിൽ നിന്നും പറഞ്ഞു കേൾക്കുന്നത് .

                          നിലവാരമില്ലാത്ത ഏതാനും പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ നാമമാത്രമായ അറിവുള്ളവർ,ധ്യാനത്തിന്റെ മഹത്ത്വത്തെകുറിച്ചു വാ തോരാതെ സംസാരിക്കുന്ന കപട യോഗികൾ എന്നിവർ  ഏറെയുള്ള നാടാണിത് . കാഴ്ചക്കു യോഗി പ്രവർത്തിയിൽ ഭോഗി എന്ന തത്ത്വം പിന്തുടരുന്ന ഇത്തരക്കാർ ഏറെയും മടിയന്മാരും നിർബന്ധ ബുദ്ധികളും ആയിരിക്കും . ഇത്തരക്കാർ നിർബന്ധമായും "ശാശ്വത ശാന്തി " എന്ന ലേഖനം വായിക്കാൻ ശ്രമിക്കുക.   ഉണരുക പ്രവർത്തിക്കുക [ധ്യാനത്തിനെ വെറുതെ വിടുക ] ഓം ശാന്തി ഓം .... 


2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ശാശ്വത ശാന്തി

            
                                                
                                       എല്ലാം ത്യജിച്ചാൽ ശാന്തി നേടുമോ?  യോഗ ധ്യാനം എന്നിവ ചെയ്താൽ ശാന്തി കിട്ടുമോ? ശാശ്വതമായ  ശാന്തി പ്രാപ്യമോ?  നിങ്ങളുടെ ഉത്തരം എന്തായിരിക്കും..?

                              ശാന്തി എന്ന പദം കൊണ്ട് ഓരോരുത്തരും അർത്ഥമാക്കുന്നതെന്തായാൽ കൂടിയും  വളർന്നുവരുന്ന വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ അടങ്ങിയിരിക്കുന്ന മാനുഷിക മൂല്യങ്ങൾ എത്രത്തോളം വൈകാരികമായിരിക്കുന്നു എന്നതും ഓരോ വ്യക്തിത്ത്വത്തിന്റെയും അനിർവ്വചനീയമായ ഉൾകൊള്ളലുകളിൽ  ശാന്തിയുടെ നിലക്കാത്ത പ്രസരണം എത്രത്തോളം ആഗതമാകുന്നുണ്ട്  എന്നതും ശാന്തി ആഗ്രഹിക്കുന്നവരും കണ്ടെത്താൻ ശ്രമിക്കുന്നവരും അറിയേണ്ടതും  മറച്ചു വെക്കാനാകാത്തതുമായ  ഒരു പ്രധാനപ്പെട്ട കാര്യമാണ്‌  .

                           എല്ലാം ത്യജിച്ചു ശാന്തി നേടാനാവുമെന്നത്‌  അർത്ഥശൂന്യവും ഭീരുത്വം കലർന്നതും യാഥാർത്ഥ്യങ്ങൾക്ക്  നിരക്കാത്തതുമായ ഒരു ഒളിച്ചോട്ടം തന്നെയാണ് . തന്റെ ഉത്തരവാദിത്വ ത്തിൽ നിന്നും ഒഴിഞ്ഞുമാറി ഒരിക്കലും ഒരുവനും ശാന്തി നേടാൻ കഴിയില്ല . അങ്ങനെ ഒരാൾ നേടുന്നതും ശാന്തിയല്ല മറിച്ച് സ്വാർത്ഥമായി കണ്ടെത്തുന്ന സ്വന്തം ജീവിത സുഖം മാത്രമാണത് .

                            "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ !"
                                             
                                                                       ഈ ചൊല്ല് അന്വർത്ഥമാക്കുന്നത്‌  വലിയൊരു സന്ദെശത്തെയാണ്  നമുക്ക് നാം തന്നെയാണ് സ്വർഗ്ഗവും നരകവും പണിയുന്നത് എല്ലാം ത്യജിച്ചു വെറുതെ നടന്നതിനാലോ, ധ്യാനത്തിന്റെ അഗാധ ആഴങ്ങളിൽ നിന്നും അമൂർത്തമായ ആനന്ദം ഉണ്ടായി  മനസ്സിൽ ശാന്തിയുടെ കുളിർ മഴ പെയ്യിക്കാമെന്നോ, ശൂന്യതയിൽ നിന്നും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും കണ്ടു ശാന്തിയുടെ മഹാ തീരമണയാ മെന്നൊ,  ഈ പ്രപഞ്ചത്തെ മുഴുവൻ തന്റെ മനസ്സിൽ ആവാഹിച്ചു  എല്ലാവരെയും  ശാന്തി യുടെ പാതയിലേക്ക്‌ കൊണ്ടുവരാമെന്നോ, സ്വയം ബ്രഹ്മാണ്ട്ത്തിലുയർന്ന്  അനന്തമായ ശാന്തി കിട്ടുമെന്നൊക്കെയുള്ള മൂഢധാരണയിൽ  "യോഗയും ധ്യാനവും" നടത്തുന്നവരോട്  ഒരേയൊരു വാക്കുമാത്രം "ഭഗവദ്  ഗീതയിൽ " തന്റെ തേരാളിയായ  ശ്രീ കൃഷ്ണൻ അർജ്ജുനനോട്  പറയുന്ന ലളിതമായ ഈ ഉപദേശം ശ്രദ്ധിക്കുക .

                           "കർമ്മം  ചെയ്യുക  പ്രതിഫലം നിങ്ങളെത്തേടി  വരും "                                 

                            ലോകമുള്ളിടത്തോളം കാലം പ്രസക്തമായതും മഹത്തായതുമായ ഈ ഉപദേശത്തിനുമപ്പുറമായി ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് .  കർമ്മം അല്ലെങ്കിൽ പ്രവൃത്തി ചെയ്തുണ്ടാക്കിയ ഈ പ്രതിഫലമാണ് ശാന്തിയായി നമ്മുടെ മനസ്സിലും ശരീരത്തിലും പ്രകൃതിയിലും  നിറഞ്ഞു കവിയേണ്ടുന്നതും അറിഞ്ഞു പകരേണ്ടതും .   അതിലേക്ക് മാത്രമാണ്  ശാന്തിക്ക് വേണ്ടിയുള്ള യാത്ര അവസാനിക്കേണ്ടതും മഹത്തായ ജീവോർജ്ജം വിനിയോഗി ക്കേണ്ടതും.

                            കാലയവനികകൾക്കുള്ളിൽ മറഞ്ഞുപോയ കാലചക്രത്തിന്റെ മായ്ക്കാനാ വാത്ത   പാടുകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന അനിഷേദ്ധ്യമായതും വിലമതിക്കാനാവാത്തതുമായ അവ്യക്തമായ അനേകമനേകം തെളിവുകളുടെ കണികകൾ കണ്ടെത്തിയും വിശകലനം ചെയ്‌തും പതിയെ പതിയെ മുന്നോട്ടു പോകുന്നതാണ് ശാന്തിയുടെ മടിതട്ടിലേക്കു യാത്ര  ചെയ്യാനുള്ള ഏറ്റവും നല്ലതും സുരക്ഷിതവുമായ മാർഗ്ഗം .

                                                                 കടമകൾ കടപ്പാടുകൾ , കണ്ടെത്തൽ കാഴ്ചപ്പാടുകൾ , ഏറ്റെടുക്കൽ ഏർപ്പെടലുകൾ  ഇവയുടെയെല്ലാം വ്യക്തവും വ്യത്യസ്ഥവുമായ തലങ്ങളു ടെയും ആത്മ നിർവൃതിയുടെയും അർപ്പണ ബോധത്തിന്റെയും കഠിനദ്ധ്വാനത്തിന്റെ യും കരുത്തുകൊണ്ട് സ്വയം നിർമ്മിതവും അജ്ഞാതമായതുമായ  ഒരു മികച്ച ആവരണമുണ്ടാകാ റുണ്ട്  പലപ്പൊഴും   പ്രകൃതിയിൽ  ആ ആവരണം തകർക്കാതെ തന്നെ അതിനുള്ളിൽ എതതിപ്പെടുന്ന വരായിരിക്കും ഒരു പക്ഷെ യഥാർത്ഥത്തിൽ ശരിയായ ശാന്തി നേടിയവരും നേടിയത് ശാന്തി മാത്രമാണെന്ന് തിരിച്ചറിഞ്ഞവരും....


2013, ഏപ്രിൽ 14, ഞായറാഴ്‌ച

വരൾച്ച

             
 

                                  ആധുനിക മനുഷ്യകുലത്തിനെ ബാധിച്ചിരിക്കുന്ന മാനസ്സികമായ വരൾച്ച സമൂഹത്തിനെ ഒന്നാകെ വേട്ടയാടികൊണ്ടിരിക്കുന്ന അത്യന്തം ഭീതി നിറഞ്ഞതും തീർത്തും ആശങ്കാജനകവുമായ ഒരു അവസ്ഥാ വിശേഷത്തിലെക്കാണ്  നാം ഓരോരുത്തരെയും കൊണ്ടു ചെന്നെത്തിക്കുന്നത് .

               ഓരോ വ്യക്തിയും സ്വാർത്ഥതയോടെയും മദ മത്സരബുദ്ധിയോടെയും പെരുമാറുന്ന ജീവിത ചുറ്റുപാട് ഉണ്ടാകുന്നതെങ്ങിനെ?  മനുഷ്യ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതരത്തിലുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതെങ്ങനെ?  ചൂഷണങ്ങൾ ഉണ്ടാകുന്നതെങ്ങിനെ? കരുണയില്ലാത്ത വിധം മനുഷ്യമനസ്സ് അതി കഠിനമായ വരൾച്ചയുടെ പിടിയിൽ അകപ്പെടുന്നത് എന്തുകൊണ്ട്? ഇത് സമൂഹത്തെ അപ്പാടെ ബാധിക്കുന്ന കാൻസ്സർ ആയിതീരുന്നത് എങ്ങനെ.... ?. 
                      
                  ചോദ്യങ്ങൾ ദിവസസേന എന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനനുസരിച്ച് ഉത്തരങ്ങളും !
                                                ഒരുകൂട്ടം  ആളുകളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ അവരുടെ ജീവനോ സ്വത്തിനോ വേണ്ടി  മുറവിളികൂട്ടുന്ന ആളുകളുടെ പ്രതിബിംബങ്ങൾ അലയടിക്കുന്നത് വെറും കാഴ്ചയായിമാത്രം സമൂഹം ഒന്നടങ്കം പ്രതിബദ്ധതയില്ലാതെ നോക്കിനില്ക്കുന്ന സ്ഥിതി വിശേഷം ഇപ്പോൾ ഒരു കാഴ്ചയെ അല്ലതായികൊണ്ടിരിക്കുന്നു.
 
                                            മാനുഷികകുലത്ത്തിന്റെ ഒന്നാകെയുള്ള തളർച്ചയായും  നേരിന്റെ പതര്ച്ചയായുമെല്ലാം ഇതിനെ വിവക്ഷിക്കുന്നതിനോടൊപ്പം സ്പന്ദിക്കുന്ന അസ്ഥിമാടങ്ങളെ പ്പോലെ മൂല്യങ്ങൾ തകരുന്നതിനു മുമ്പ് തന്നെ ഓരോന്നോരോന്നായി കുഴിവെട്ടി മൂടികൊണ്ടിരിക്കുമ്പോഴും തീരാത്ത ദാഹത്തിന്റെ ഉടമകളായ വിളറിയ മുഖങ്ങൾ ഓരോന്നായി  മറനീക്കി കൂടുതൽ കൂടുതൽ വ്യക്തമായി തെളിഞ്ഞുവരുന്നു .

                അസ്വാഭാവികമായി ഉയർന്നുവന്ന ഏതോ ഒന്നിനെ സ്വാഭാവികമായ മാനസ്സികപ്രേരണകൾക്കുപരിയായി നിതാന്ത ജാഗ്രതയോടെ ഉപബോധമനസ്സ് ഉൾകൊള്ളാൻ നിഗൂഡമായി ശ്രമിക്കുന്നതിനെതുടർന്നും അല്ലെങ്കിൽ സംഘർഷഭരിതമായ ദൈനം ദിന ജീവിത ചുറ്റുപാടുകൾക്കിടയിൽ നിന്നും സ്വാംശീകരിചെടുത്തു ഏകപക്ഷീയമായ മാനസ്സിക പ്രേരണകൾക്കിടയിൽ ഉരുത്തിരിഞ്ഞുവന്നെക്കാവുന്നതുമായ ചില വികലമായ ചിന്താഗതികൾ ബഹുമുഖവ്യക്തിത്വത്തെ ബഹിർസ്ഫുരിപ്പിക്കുകയും പെരുമാറ്റത്തിലും പ്രവർത്തിയിലും സമൂഹത്തിന്റെ  മൊത്തത്തിലുള്ള കാഴ്ചപ്പാടുകൾക്കെതിരായി പിന്നെപ്പിന്നെ മാറികൊണ്ടിരിക്കുകയും ഓരോരുത്തരും സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെടുത്തുന്നവരായി മാറുകയും ഇത് കാലക്രമേണ സമൂഹത്തെ ആകെ സ്വാധീനിക്കുകയും നല്ലതും ചീത്തയും തിരിച്ചറിഞ്ഞാൽ കൂടിയും അമിത ലാഭത്തിനുവേണ്ടി മാനാഭിമാനങ്ങൾക്കുപരിയായി എന്തിലും ഏതിലും കച്ചവടകന്ണോടെ മാത്രം സമീപിക്കുകയും എന്തു ചെയ്യാനും മടിയില്ലാത്ത പുതിയ ഒരു സമൂഹമായി ഉയർന്നുവരികയും ചെയ്യുന്നു .

                                                                              മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും പുല്ലു വിലപോലും കൽപ്പിക്കാതിരിക്കുകയും പണവും സ്വാധീനമുള്ളവരെ മാത്രം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വൃത്തികെട്ട പുതിയ ഭോഗ സംസ്കാരം തന്മൂലം  ഉയർന്നുവരികയും ചെയ്യുന്നു . കൂടാതെ പുതിയ ഭോഗസംസ്കാരത്തിന് എരിവും പുളിയും കൂട്ടാൻ പലവിധത്തിലുള്ള ലഹരികൾ കൊഴുപ്പേകുന്നു  [അത്  എന്തുമാകാം ഏതുമാകാം വിവരിക്കുന്നില്ല].

                               കരുതിയിരുന്നില്ലെങ്കിൽ എല്ലാം എപ്പോൾ വേണമെങ്കിലും ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയും എന്നതാണ്  പുതിയ സംസ്കാരത്തിന്റെ വക്ത്താക്കൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി  അതുകൊണ്ടുതന്നെ തങ്ങളുടെ  സ്ഥാനം നിലനിർത്താൻ എന്തു ക്രുരതയും ചെയ്യാനും ചെയ്യിപ്പിക്കാനും മടിയില്ലാത്ത ഒരു സമൂഹമായി ഇത് നാൾക്കുന്നാൾ വളർന്നുകൊണ്ടിരിക്കുന്നു.

   "വരൾച്ച ബാധിച്ച മണ്ണിൻ മാറിൽ തകർച്ച നേരിട്ട മനുഷ്യ കുലത്തിന്റെ മനസ്സിനേയും വരൾച്ച ബാധിച്ചിരിക്കുന്നു ".



2013, ഏപ്രിൽ 10, ബുധനാഴ്‌ച

സ്വപ്‌നങ്ങളും യാഥാർത്ഥ്യങ്ങളും




                                                               സ്വപ്നം കാണാത്തവരായി ആരുണ്ട് ഭൂമിയിൽ, എന്നാൽ അവരിൽ തന്നെ  സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ  ശ്രമിച്ചവർ എത്രയുണ്ട് ?  അതിൽ നിന്നും ലക്‌ഷ്യം സാധിച്ചവർ എത്രയുണ്ട്  ? , യാഥാർത്ഥ്യങ്ങളെ  സ്വപ്‌നതുല്യമാക്കിയവർ എത്രയുണ്ട് ? അതിൽത്തന്നെ വിജയിച്ചവർ എത്ര ?.... 
     
                              തീർച്ചയായും വിജയികൾ  അനേകലക്ഷം പേർ  പക്ഷെ  ജീവിതത്തിൽ പരാജയപ്പെട്ട മഹാ ഭൂരിപക്ഷങ്ങളെ  വച്ച് നോക്കിയാൽ തീരെ ന്യൂനപക്ഷം മാത്രമാണിവർ . എന്നാൽ മഹാ ഭുരിപക്ഷത്തിന്റെയും ആരാധനാപാത്രവുമാണ്  ഇതിൽ മിക്കവരും . എന്തൊക്കെയാവാം ഇവരുടെ ഗുണഗണങ്ങൾ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇവരെ മുന്നോട്ടുക്കൊണ്ടു പോകുന്ന ചാലകശക്തി ഏതൊക്കെയാവാം നമുക്കൊന്നു കണ്ണ്ടെത്താൻ  ശ്രമിക്കാം .
                                                          വ്യത്യസ്ഥ മേഖലകളിൽ നിന്നും  വ്യത്യസ്ഥ രീതികളിൽ  വ്യത്യസ്ഥ കാഴ്ച്ചപ്പാടോടെ മുന്നെറുന്നതാവാം ഒരു പക്ഷെ ഇവരുടെ കാതൽ . ഇങ്ങനെയൊക്കെ അടിസ്ഥാനമാക്കി ഇവരെ വിലയിരുത്തിയാലോ ? അല്ലെങ്കിൽ മറ്റൊരു രീതിയിൽ ചിന്തിക്കാം കഠിനാദ്ധ്വാനം ഇതായിരിക്കുമോ ഇവരുടെ അടിത്തറ അതോ ബുദ്ധിയുടെ മികച്ച പിന്തുണയോ  ഇനി അതുമല്ലെങ്കിൽ ഭാഗ്യത്തിന്റെ പരിപൂർണ കടാക്ഷമോ ഏതായാലും ഇതിൽ കുടുതൽ ഒന്നുമുണ്ടാവില്ല അല്ലെ ?...

                എന്നാൽ  സ്വപ്‌നങ്ങളെ  യാഥാർത്ഥ്യമാക്കാൻ കഴിവില്ലാത്തവരെയും ശ്രമിക്കാത്തവരെയും സാധിക്കാത്തവരേയും കണ്ണ്ടെത്താനുള്ള മാനദണ്ഡം എന്താണ്  നമുക്കതിലൂടെ പോയി ഒന്നു തിരിച്ചു വരാം ..
                                                                               ജീവിത പരാജയങ്ങൾക്ക്  പലർക്കും കാരണമാകാവുന്ന ഏതാനും വസ്തുതകളെ നമുക്കൊന്നു വേർതിരിച്ചു നോക്കാം.  

1     യാഥാർത്ഥ്യങ്ങളെ  ഉൾക്കൊള്ളാൻ ശ്രമിക്കാതിരിക്കൽ
2     സ്വന്തം വഴി തെരഞ്ഞെടുത്തതിലുള്ള അപാകത
3     കാഴ്ചപ്പാടിന്റെ ബലഹീനത
4     ഉണർന്നു പ്രവർത്തിക്കാനുള്ള അലസത
5     പ്രതിബന്ന്ധങ്ങളെ നേരിടാനുള്ള ആത്മവിശ്വാസക്കുറവ് 
6     ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള തിരിച്ചടികൾ
7     സങ്കുചിത താൽപ്പര്യങ്ങൾക്കടിമപ്പെട്ടു മുന്നിലുള്ള വഴി കാണാതിരിക്കൽ
8     ഭയം,ആകുലത,ഉൽക്കൻo  എന്നീ മാനസ്സിക വ്യാപാരങ്ങൾക്ക് അടിമപ്പെടൽ

                                                                              
 ഇതു മാത്രമാണോ ഇവർക്ക്‌  നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ ?.. അല്ല പിന്നെ എന്തൊക്കെയാണ്  അവിടെയാണ്  മസ്തിഷ്ക്ക വ്യാപാരങ്ങൾക്കുപരിയായി  യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്നതും മിഥ്യയെ വെല്ലുവിളിക്കുന്നതും വിധി വൈരുദ്ധ്യമായി കണക്കാക്കപ്പെടുന്നത്‌മായ അദൃശ്യമായ ആ വഴിത്തിരുവ് .

  " ഒരു നേരിന്റെ വെളിച്ചത്തിൽ  ചെന്നെത്താവുന്നതല്ല ജീവിതത്തിന്റെ ബാക്കിപത്രം  എന്നാൽ യാഥാർത്ഥ്യത്തിന്റെ   മുഉഡ് പടത്തിലൊളിപ്പിക്കാവുന്നതുമല്ല ജീവിതം "

                                                                    ആകസ്മികമായുള്ള ചെന്നെത്തലൊ അറിവോടെയുള്ള കണ്ടെത്തലോ മിക്കവാറും യാഥാർത്ഥ്യങ്ങളെ അടുത്തുനിന്നു  തൊട്ടറിയാൻ അല്ലെങ്കിൽ അടുത്തറിയാൻ നിഷ്പ്രയാസം സാധിക്കും . അറിവോടുക്കൂടി അറിയാത്തിടത്തുകൂടി യാദൃശ്ചികമായി ചെന്നെത്തുമ്പോഴാണ്  നാം മിക്കവരും ജീവിതത്തെ ഉയര്ത്തിയെടുക്കാൻ ആത്മാർത്ഥതയോടെ പലപ്പോഴും ശ്രമിക്കുന്നത് . അങ്ങനെയുള്ള പ്രതിബന്ധങ്ങൾ ഏറെയുണ്ടായാൽ പോലും സാഹചര്യങ്ങളെ അനുകൂലമാക്കി പ്രവർത്തിപ്പിച്ചു തന്റെതായ  യഥാർത്ഥ വഴി വെട്ടിത്തെളിയിച്ചെടുക്കുന്നു . അത് അവരുടെ കഴിവ് മാത്രമാണോ അതോ പ്രകൃതി തന്ന അതിജീവന മാർഗ്ഗത്തിലധിഷ്ടിതമാണോ  ഇതെന്നു പോലും ഗൗരവതരമായി മാത്രം ചിന്തിക്കേണ്ട കാര്യങ്ങളിലൊന്നാണ്  .
                                                                                   
                                                                                        യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുന്നതിനോടൊപ്പം അതിജീവനത്തിലധിഷ്ടിതമായി സ്വന്തം പാതയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കണ്ണികളില്ലോന്നായി പിന്നിട്ട വഴികളിലെ അനുഭവസമ്പത്തുകളെ മറയാക്കി കെട്ടി പടുത്തുയര്ത്തുന്നവനാണ്  സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയവരും  യാഥാർത്ഥ്യങ്ങളെ  സ്വപ്‌നതുല്യമാക്കിയവരും.




2013, മാർച്ച് 29, വെള്ളിയാഴ്‌ച

കണ്ണുനീർ



നിലാവലിഞ്ഞ  രാവിൽ
നിണമൊഴുകുമെൻ കണ്ണിൽ
വിടപറയുകയാണെല്ലാം
അലകടലുപോലെൻ ഉള്ളം
തിരയടിച്ചുലയുന്നു എന്നും

ഇനിയുമീ ഇടവഴികളിൽ
അലയുകയാണെന്നിൽ  നിന്നും
ഓരങ്ങളിൽ നിന്നും  ഓളങ്ങളായ്
എന്നും യാത്ര ചൊല്ലിപ്പോകുന്നു

മേഘ ശകലം ഇരുൾ മൂടും 
പിന്നെ ചന്ദ്രനുദിക്കേണം
എന്നുമെന്റെ കണ്ണുനീരിൽ
നിറതിങ്കളായ്  നിലവുദിച്ചെങ്കിൽ .

നിലാവലിഞ്ഞ  രാവിൽ
നിണമൊഴുകുമെൻ കണ്ണിൽ
വിടപറയുകയാണെല്ലാം
എന്നും എന്റെ അകതാരിൽ . 

അറിയാത്തത്

                                                             

                                                                  അറിയാത്തത്  അല്ലെങ്കിൽ അറിയാതിരിക്കൽ എന്ന പദം നമുക്കേവർക്കും സുപരിചിതമാണല്ലോ എന്നാൽ ആ പദം എന്തിനെ, ഏത് , എപ്പോൾ എന്നതിനെ ആശ്രയിച്ചിരിക്കും എന്നുള്ളതിനേക്കാൾ ഭൗതികമയി  അത് പ്രധാനമായും അടിചെൽപ്പിക്കപ്പെടുന്ന അല്ലെങ്കിൽ ഓർക്കാപുറത്ത് തേടി വന്നെത്തുന്ന അതുമല്ലെങ്കിൽ പ്രത്യേക സാഹചര്യത്തിൽ പ്രയോഗിക്കേണ്ടി വരുന്ന ഒരു പദമായി മാത്രം കരുതിയിരുന്ന ഇതിൽ കേവലം അറിവില്ലായ്മയെ മാത്രം കുറിക്കാൻ ഉദ്ദേശിച്ചിട്ടുളള  ഒരു പദം എന്നതിലുപരിയായി അതിനു വേറെ എന്തെങ്കിലും മാനങ്ങളുണ്ടോ?. 

                                                                   അപ്രസക്തമായി മറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവത്തെ നിസ്സാരവല്ക്കരിക്കാൻ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് പ്രപഞ്ചത്തിനോള്മോ അതിലേറെയോ വലുതായ പല സത്യങ്ങളെയും മറച്ചു വെക്കുന്നത് പ്രപഞ്ചമുണ്ടായ  കാലം മുതൽ ഇതിലാകാം എന്നും വേണമെങ്കിൽ പറയാം .

                                                                      അറിയാത്തത്  എന്ന  പദത്തിന്റെ അർത്ഥ തലങ്ങൾ നമ്മുടെ ചിന്തകൾക്കും ,സ്വപ്നങ്ങൾക്കും കഴിവുകൾക്കും ബുദ്ധിക്കും എന്തിനേറെ ജീവിത ചക്രങ്ങൾക്കുമപ്പുറമാണ് എന്നാൽ ഇപ്പുറവും അതിന്റെ സ്വാധീനമുണ്ടുതാനും . ഏതാനും പേജുകളിൽ ഉൾക്കൊള്ളനാവുന്ന ഒരു പദമോ അതിന്ടെ അർത്ഥതലങ്ങളൊ ഒന്നുമല്ലിത് വിശദീകരണങ്ങൾ സമുദ്രത്തെ കൈകുമ്പിളിൽ ഒതുക്കുന്നത്‌ പോലെ മാത്രമേ കാണാൻ കഴിയൂ  .

                                                                    ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് അല്ലെങ്കിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്നതെന്തിനെയാണ് അതുമല്ലെങ്കിൽ അതിനെ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പൊരുൾ എന്തിലധിഷ് ി തമാണ്‌  എന്താണ് അതിനു പ്രേരകമായ ശക്തി ഒന്നോർത്തു നോക്കു . ഈ ലോകത്തിലെ ഏറ്റവും മികച്ചതെന്നു നിസ്സംശയം അടിവരയിട്ടു പറയാവുന്നതും  അദൃശ്യമായതും മഹത്തരവുമായ  ആ ചാലക ശക്തിയുടെ പേരാണു "ജീവൻ അല്ലെങ്കിൽ പ്രാണൻ ". 


                                                            പക്ഷെ ഇവിടെയാണ് പ്രധാനപ്പെട്ട ഒരു മഹാ  ചോദ്യം ഒളിഞ്ഞിരിക്കുന്നത് . മാനുഷികമായ എല്ലാത്തരം കണ്ടെത്തലുകളെയും വെല്ലുവിളിക്കുന്ന ഒരു ചോദ്യം ഉയരുകയും പിന്നീട് അത്  ഒരു ചോദ്യമായിത്തന്നെ അവശേഷിക്കുകയും എക്കാലവും അത് അങ്ങിനെത്തന്നെ ആയിരിക്കുകയും  ചെയ്യുന്ന അനന്തവും അജ്ഞാതവുമായ അത് എന്താണ് ?.

                                                           അതെ അത് തന്നെയാണ് നാം മുൻപ് വിശകലനം ചെയ്യാൻ ഒരു  ശ്രമം നടത്തിയ "അറിയാത്തത് " എന്ന  നിഗൂഉഡ്   സത്യം! .
                              

2013, മാർച്ച് 25, തിങ്കളാഴ്‌ച

ജീവിതം

                                                                                                                                                                                  


                     ജീവിതമാകുന്ന  ശരീരം കൊണ്ട്  കാലമാകുന്ന വഴികളിൽ ഏറേയും  സ്വാർഥതയോടെ വിശ്രമമില്ലാതെ കണ്ണിൽ കണ്ടതെല്ലാം   വെട്ടിപിടിച്ച്  സ്വന്തം കാൽ കീഴിലാക്കി, ഒന്നിനും സമയമില്ലാതെ ഓടികിതച്ചു സമ്പാദിച്ചു   മുന്നെറുന്നതെവിടെക്കാണ് നാം ഓരോരുത്തരും . ഒരൊറ്റ ഉത്തരം "മരണത്തിലേക്ക് " .  

                                                                                       ശരിയല്ലേ ?  അതെത്ര വലിയവനായാലും ചെറിയവനായാലും വല്ല മാറ്റവും ഉണ്ടോ? ,  ദൈവ വിശ്വാസിയായാലും   അവിശ്വാസിയായാലും, പാപി ആയാലും പുന്ണ്യാളനായാലും, കറുത്തവനായാലും വെളുത്തവനായാലും,  ആണായാലും പെണ്ണായാലും ഒന്നിനും ഒരു മാറ്റവുമില്ല .  ഇവിടെ  നമ്മുടെ ശരിയായ കർമ്മങ്ങൾ എന്താണ്‌ , കർത്തവ്യങ്ങൾ, കടപ്പാടുകൾ, നിലനില്പ് , കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഏതു ഗണത്തിൽപ്പെടുന്നു . പരോപകാരമാണോ അതിലർത്‌ ഥം വക്കുന്നത്   കർമ്മങ്ങളുടെ പ്രസക്തി എന്താണ് , അത് ഉണ്ടാക്കി തീർക്കുന്ന പ്രതികരണങ്ങൾ  ഏതൊക്കെ വിധത്തിലുള്ളതായിരിക്കും,  അവ  കാലികമായ പ്രസക്തിയിലേക്ക് വിരൽ ചൂണ്ടുന്നവയാകണോ ?...... എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി , കിട്ടിയ ഉത്തരങ്ങൾ പുതിയ പുതിയ ചോദ്യങ്ങളെ ഉണ്ടാക്കിയെടുക്കുന്നു,   ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ  പരസ്പരം ചോദ്യ ചിഹ്നങ്ങൾ  ആയിത്തീരുന്നു . 


                          അപ്പോൾ   നാം സഞ്ചരിക്കുന്ന വഴി മരണത്തിലേക്ക് മാത്രമാണോ എന്ന ചോദ്യത്തിനു  അല്ല എന്ന്   തൽക്കാലം  ഉത്തരം പറയാം . ഇവിടെയാണ്‌  യഥാർത്ഥത്തിൽ   ജീവിതം  എന്നത്  ഉത്തരം  കിട്ടാത്ത പ്രഹേളികയാണ്  എന്നു  പറയുന്നത് . ജീവനെകൊണ്ട്   ഹിതമായത്  ചെയ്യുവാനുള്ള കാലഘട്ടം അഥവാ  ജീവിതം  എന്നും ഇതിനെ വിവക്ഷിക്കുന്നവരെറെയുണ്ട്‌ . 


                                                                           ആദ്യം  ഒന്നുമറിയാത്ത  നിഷ്കളങ്കമായ ശൈശവ കാലഘട്ടം കഴിഞ്ഞു പിന്നെ നിറമുള്ള   സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും കൗമര കാലം  എല്ലാം  അറിയുമെന്ന ധാരണയുള്ള യൗവന ഘട്ടം  കഴിഞ്ഞു  അറിഞ്ഞു കൊണ്ട്  നിസ്സഹനായി  അറിയത്തിടത്  എത്തിചേരുന്ന  വാർദ്ധക്യകാലഘട്ടം വന്നു ചേരുന്നു. 


                                                                            ഇതിനുള്ളിൽ ഏതായിരിക്കും ഇനിയും  ആരും തിരിച്ചറിയാത്ത ശരിയായ ജീവിത വഴി  ആ  വഴി കണ്ടെത്താനായി  ഞാനും കാലത്തിലുടെ യാത്ര ചെയ്യുകയാണ് പക്ഷെ ആ വഴി കണ്ടെത്തുന്നതിനു മുൻപ്     ഞാനും മരണത്തിലേക്ക്  അടുക്കുമോ  എന്നറിയില്ല.   
   
                                                                                              

ഓർമ്മ







ഓർമ്മകളെന്നുമെൻ  നിറയുന്ന മനസ്സിലെ
ഗദ്ഗദ  പൂക്കളായ്‌  മാറിടുമ്പോൾ
നിനവാകുമെന്നുമെൻ  സ്വപ്നപദങ്ങളിൽ
കൊഴിയുന്ന പൂക്കളാൽ മാറുമെന്നും
കനവാകുമോ നീ  എന്നുമെന്നെങ്കിലും
 മനസ്സിനു  സാന്ത്വനമേകുവനായ്
ഏതോ മുൻജന്മ സുകൃതമായ്
കുളിരാകുമോ  നീ ഇനിയെന്നെങ്കിലും
വസന്തങ്ങളും  ഗ്രീഷ്മ ശരത്  കാലവും
ഒന്നുമൊന്നും  ഞാനിന്നറിയുന്നില്ല 
നീലകുറിഞ്ഞിപോൽ  പൂക്കുമെന്നെങ്കിലും
മനസ്സിലെ ചിന്തകൾ ആർദ്രമായ്
വിദൂരമാം  വഴിത്താരകളിൽ
പൂക്കുമെന്നൊ  എൻടെ സ്വപ്നങ്ങളും
വിരഹ വേദനയും ......


വഴി




വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
ഇരുലാർന്നോരാർദ്രമം
മനസ്സിന്റെ  ചില്ലയിൽ
മണിനൂപുരങ്ങൾ
നിഗൂഡ സ്മരണയിൽ
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
 
കനലുകൾ നിറയുന്ന
നിരമാര്ന്ന മനസ്സിന്റെ
കനവുകൾക്കെന്തോ
കരയുന്ന  രാഗം
നിനവുകൾ  പൂക്കുന്നു
പതിയെ  എന്നെങ്കിലും
കരിയുന്നതുടനെ
ആരെയും ഓർക്കാതെ
വഴിയെ തിരക്കുന്നു
വഴിയെതെന്നറിയാതെ

ഓർത്തിരിക്കാത്തൊരെൻ
ഓർമ്മകൾ ഉണരുന്നു
ഓമനിക്കാനൊന്നും
എനിക്കില്ലതെയായാലും
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ......